ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സമസ്ത പൊതുപരീക്ഷ മാര്‍ച്ച് 4,5,6 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ മാര്‍ച്ച് 4,5,6 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ മാര്‍ച്ച് 10,11 തിയ്യതികളിലുമാണ് പരീക്ഷ. 10,596 മദ്‌റസകളില്‍  നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.
അഞ്ചാം ക്ലാസില്‍ 1,19,668 കുട്ടികളും, ഏഴാം ക്ലാസില്‍ 1,00,850 കുട്ടികളും, പത്താം ക്ലാസില്‍ 40,613 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,745 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. പത്താം ക്ലാസില്‍  156 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 126 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 166 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 11,250 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഡിവിഷന്‍ സൂപ്രണ്ടുമാര്‍ക്കുള്ള സ്റ്റഡിയും പരീക്ഷാ മെറ്റീരിയല്‍സ് കൈമാറലും ഇന്ന് രാവിലെ 8 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടക്കും.  മാര്‍ച്ച് മൂന്നിന് വൈകുന്നേരം 3 മണിക്ക് സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, ഖുവൈത്ത് എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 7,582 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയം മാര്‍ച്ച് ആറ്, ഏഴ് തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും.
2023 മാര്‍ച്ച് നാലിന് നടക്കുന്ന സമസ്ത പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ട ചില വിദ്യാര്‍ത്ഥികള്‍ക്ക് അന്നെ ദിവസം എസ്.എസ്.എല്‍.സി/പ്ലസ്ടു/VHSE മോഡല്‍ പരീക്ഷ, സി.ബി.എസി.ഇ പൊതുപരീക്ഷ എന്നിവയില്‍ പങ്കെടുക്കാനുള്ളതിനാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 12/03/2023ന് ഞായറാഴ്ച നേരത്തെയുള്ള സമയക്രമമനുസരിച്ച് അതാത് പരീക്ഷാ സെന്ററുകളില്‍ വെച്ച് തന്നെ സ്പെഷ്യലായി ഏര്‍പ്പെടുത്തിയ പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ടതാണ്.