സമസ്ത പൊതുപരീക്ഷ: 2,68,876 വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷാ ഹാളിലേക്ക്

ചേളാരി: മദ്റസ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് 2,68,876 വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ എത്തുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,596 അംഗീകൃത മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. 166 ഡിവിഷനുകളിലായി 7,582 സെന്ററുകളില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. 11,250 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് വേണ്ടി സമസ്ത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നിയമിച്ചിട്ടുണ്ട്. 166 സൂപ്രണ്ടുമാര്‍ മേല്‍നോട്ടം വഹിക്കും. സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടന്നു.
ഇന്ന് (04/03/2023)ന് നടക്കുന്ന സി.ബി.എസ്.ഇ പൊതുപരീക്ഷ, എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ മോഡല്‍ പരീക്ഷ എന്നിവയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 12ന് അതത് മദ്റസ സെന്ററുകളില്‍ വെച്ച് തന്നെ സമസ്ത പൊതുപരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ മാര്‍ച്ച് 11,12 തിയ്യതികളിലാണ് പൊതുപരീക്ഷ നടക്കുന്നത്. മാര്‍ച്ച് 6 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഉത്തപേപ്പര്‍ പരിശോധന ആരംഭിക്കും. തുടര്‍ന്ന് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ എട്ടിന് ഫലം പ്രസിദ്ധീകരിക്കും.