ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി അടിയന്തിരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന അറിയിച്ചു. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുമ്പാകെ ഇന്ന് ഹാജരായത്. ഇന്ന് രാവിലെ കോടതി ആരംഭിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് മുമ്പാകെ അഭിഷേക് മനു സിങ്വി ഹാജരാവുകയും സമസ്തയുടെ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നും വാദം കേള്‍ക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് സമസ്തയുടെ ഹരജി വേഗത്തില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പിവി ദിനേഷ്, അഡ്വക്കറ്റ് ഓണ് റെക്കോര്‍ഡ് സുല്‍ഫീക്കര്‍ അലി പി.എസ് എന്നവരും സമസ്തക്ക് വേണ്ടി ചീഫ് ജസ്റ്റിസ് മുമ്പാകെ ഹാജരായി. നേരത്തേ വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പി.എസ് സുല്‍ഫിക്കര്‍ അലി മുഖേനയാണ് സമസ്ത ഹരജി നല്‍കിയത്. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത സമര്‍പ്പിച്ചിട്ടുണ്ട്. വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും. വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ്‌ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.