സമസ്ത ഒരു നൂറ്റാണ്ടായി നാടിന് വെളിച്ചം പകരുന്ന പ്രസ്ഥാനം മുഖ്യമന്ത്രി
സമസ്ത ഒരു നൂറ്റാണ്ടുകാലമായി നാടിന് വെളിച്ചം പകരുന്ന പ്രസ്ഥാനം: മുഖ്യമന്ത്രി
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
തിരുവനന്തപുരം: കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നാടിന് വെളിച്ചം പകരുന്ന പ്രസ്ഥാനമാണ് സമസ്തകേരള ജംഇയ്യതുൽ ഉലമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ എത്രയോ പ്രസ്ഥാനങ്ങൾ കേരളത്തിൽ രൂപം കൊള്ളുകയും പിന്നീട് തകരുകയും ചെയ്തു. വെളിച്ചം പകരുമ്പോൾ മാത്രമേ ഏത് ആശയവും സ്വീകാര്യമാകൂ. വെളിച്ചം നിലച്ചാൽ കാലത്തിന്റെ ഒഴുക്കിൽ പ്രസ്ഥാനം ഇല്ലാതാകും. എന്നാൽ സമസ്ത അങ്ങനെയല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സമസ്തയുടെ ചരിത്രം വിശദീകരിച്ചു കൊണ്ട് ദ ന്യൂ ഇന്ത്യൻ എക്സപ്രസ് പുറത്തിറക്കിയ 'കോൺഫ്ളുവൻസ്' കോഫി ടേബിൾ ബുക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഫ്ലുവൻസ് എന്നാൽ കൂടിച്ചേർന്നുള്ള ഒഴുക്ക് എന്നാണ് അർഥം. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ കൂടിച്ചേർന്ന് ഒഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ആ അർഥത്തിൽ പുസ്കത്തിന് നൽകിയിരിക്കുന്ന പേര് പൂർണമായും യോജിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. സമസ്ത ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിഡിയോയിൽ ആശംസാസന്ദേശം നൽകി. മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാര സമർപ്പണം നടത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റസിഡന്റ് എഡിറ്റർ കിരൺ പ്രകാശ് ആമുഖ പ്രഭാഷണവും സീനിയർ അസോസിയേറ്റ് എഡിറ്റർ എം.പി പ്രശാന്ത് പുസ്തക പരിചയവും നടത്തി. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ജനറൽ മാനേജർ വിഷ്ണുകുമാർ, സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, പി.എം അബ്ദുസലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, സാബിഖലി ശിഹാബ് തങ്ങൾ, എസ്.സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ, ജനറൽ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിൻകീഴ്, സമസ്ത കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ,എസ്.കെ.ഐ.എം.വി ബോർഡ് സെക്രട്ടറി ഡോ.എൻ.എ.എം അബ്ദുൽഖാദർ എന്നിവർ പങ്കെടുത്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി
തിരുവനന്തപുരം: സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രതിപാദിക്കുന്ന 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്കിന്റെപ്രകാശനച്ചടങ്ങിൽ സമസ്തയുടെ ചരിത്രം പറഞ്ഞും സ്ഥാപക നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. വരക്കൽ മുല്ലക്കോയ തങ്ങൾ ഉൾപ്പെടെയുള്ള സമസ്തയുടെ സ്ഥാപക നേതാക്കളെ പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രി സമസ്തയുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ ഈ പണ്ഡിതന്മാരുടെയൊക്കെ സംഘാടന, പ്രവർത്തന മികവ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞു. നാടിനും രാജ്യത്തിനും അഭിമാനകരമായ വലിയൊരു സാംസ്കാരിക, വൈജ്ഞാനിക പാരമ്പര്യം സമസ്തക്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന കാലമാണ്. എല്ലാതരത്തിലുമുള്ള വർഗീയ പ്രവണതകളും എതിർക്കപ്പെടേണ്ടതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന സമീപനമാണ് സമസ്ത സ്വീകരിച്ചിട്ടുള്ളതെന്നും അതാണ് മനുഷ്യത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കാൻ സഹായകരമായിട്ടുള്ള നിരവധി ഇടപെടലുകൾ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമസ്തയുടെ ചരിത്രം പറയുന്നതിനൊപ്പം 14 ഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ സമസ്തയ്ക്കുള്ള കാഴ്ച്ചപ്പാടും പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽ ചില വിഷയങ്ങളിൽ തനിക്ക് വിയോജിപ്പുണ്ടെന്നും അതിനുള്ള ഇടംകൂടി ജനാധിപത്യത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.