കുണിയ: നീലാകാശത്തിന് താഴെ നീലക്കോട്ടണിഞ്ഞ ആയിരത്തിലധികം വരുന്ന വിഖായ വളണ്ടിയർമാർ, തൊട്ടുപിറകെ ധവളക്കുപ്പായത്തിന് മുകളിൽ ഹരിതക്കോട്ടണിഞ്ഞ ത്വലബ വളണ്ടിയർമാർ, പിന്നാലെ മാന്തളിർ വർണത്തിലെ കോട്ടണിഞ്ഞ കാസർകോട്ടെ സേവകർ... സമസ്ത പതാകയുടെ ത്രിവർണങ്ങളുമായി നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിലുയരുന്ന നൂറ് പതാകകളെ ആനയിച്ചായിരുന്നു വളണ്ടിയർ റൂട്ട് മാർച്ച്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ നേതൃത്വത്തിലുള്ള പതാക വാഹക ജാഥ തളങ്കര മാലിക് ദീനാർ മസ്്ജിദ് പരിസരത്ത് നിന്നും പുറപ്പെട്ടതു മുതൽ സ്വീകരിച്ചാനയിക്കാൻ വളണ്ടിയർ സംഘം സജ്ജമായിരുന്നു. വിപുലമായ വളണ്ടിയർ സംഗമം കഴിഞ്ഞ് നിരനിരയായി വളണ്ടിയർമാർ സ്വീകരണകേന്ദ്രത്തിലേക്ക്.
എസ്.വൈ.എസ് ആമില വളണ്ടിയർമാരുടെ സാന്നിധ്യം റൂട്ട് മാർച്ചിന് മോടി കൂട്ടി. വിഖായ, ത്വലബ, ആമില, പ്രാദേശിക വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളന സഗരിയുടെ ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള പെരിയട്ടടക്കയിൽ നിന്നും പതാകകളെ വരവേറ്റ് സമ്മേളന നഗരിയിലേക്കാനിയിച്ചു. പോകുന്ന വഴികളിലെല്ലാം ആശീർവാദം ചൊരിഞ്ഞ് കുണിയയിലെ ജനതയുമുണ്ടായിരുന്നു. എക്സ്പോ നഗരിയും പിന്നിട്ട് കുണിയയിലെ മഹാസമ്മേളന നഗരിയിൽ റൂട്ട് മാർച്ച് സമാപിക്കുമ്പോൾ ആയിരങ്ങൾ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തക്ബീർ മുഴങ്ങിയ അന്തരീക്ഷത്തിൽ ആ നൂറ് പതാകകൾ വാനിലേക്കുയർന്നപ്പോൾ ത്രിവർണപതാകക്ക് ഗ്രാൻഡ് സല്യൂട്ട് നൽകി വിഖായയും ആ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായി. വളണ്ടിയർ ക്യാപ്റ്റൻ ഒ.പി.എം അഷ്റഫ് മൗലവി, സലാം ഫറൂഖ്, ഫാറുഖ് ദാരിമി, സുബൈർ മാസ്റ്റർ തുടങ്ങിയവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.